തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മുൻപ് നടത്തിയ ഒരു പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിപ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ ഭരണാധികാരികളെ പരിഹസിച്ചുകൊണ്ട് മുരളീധരൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ഇടത് അനുകൂലികളും പൊതുജനങ്ങളും വീണ്ടും ചർച്ചയാക്കുന്നത്.
"പണ്ടൊരു ചൊല്ലുണ്ട്, എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങളാണ് ഇപ്പോൾ വരുന്നത്. വവ്വാൽ ആണത്രേ നിപ പരത്തുന്നത്! കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് ഈ നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ? അപ്പോഴൊന്നും ഉണ്ടാകാത്ത നിപ ഇപ്പോൾ ഉണ്ടാകാൻ കാരണം ഭരിക്കുന്നവൻ ശരിയല്ലാത്തതുകൊണ്ടാണ്," എന്നായിരുന്നു മുരളീധരന്റെ അന്നത്തെ വിവാദ പ്രസംഗം.
അതേസമയം, ഈ പഴയ പ്രസംഗം മുൻനിർത്തി മുരളീധരനെതിരെ പരോക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. മുൻപ് നിപയെക്കുറിച്ച് ഇന്നത്തെ ഒരു പ്രധാന നേതാവ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പലരും തനിക്ക് അയച്ചുതന്നുവെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. "അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്തുപിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷ സമീപനം."
സംസ്ഥാനത്ത് വീണ്ടും നിപ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇത്തരം ആരോഗ്യ പ്രതിസന്ധികളെ രാഷ്ട്രീയവൽക്കരിച്ച മുരളീധരന്റെ പഴയ നിലപാടിനെതിരെ സൈബർ ഇടങ്ങളിൽ വിമർശനം ശക്തമാണ്.